അപാർ ഐഡി രജിസ്ട്രേഷൻ സമയം ദീർഘിപ്പിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു — ഡോ. ഇന്ദിര രാജൻ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡൽഹിയിൽ സി.ബി.എസ്.ഇ ഉദ്യോഗസ്ഥരെ കണ്ടു; അനുകൂലമായി പരിഗണിക്കാമെന്ന് പ്രതികരണം

കൊച്ചി:സി ബി എസ് ഇ വിദ്യാർത്ഥികളുടെ അപാർ ഐ.ഡി നടപ്പാക്കാൻ കൂടുതൽ സമയം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സി.ബി.എസ്.ഇ എന്നിവയ്ക്ക് കൗൺസിൽ ഓഫ് സി ബി എസ് ഇ സ്കൂൾസ് കേരള , നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ. സ്കൂൾസ് ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. അനുഭാവസമീപനം സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചതായി കൗൺസിൽ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.

വിദ്യാർത്ഥികൾക്ക് വ്യക്തിഗത ഡിജിറ്റൽ തിരിച്ചറിയൽ നമ്പർ – അപാർ ഐ.ഡി നൽകുന്നതിനുള്ള രജിസ്ട്രേഷൻ നടപടി ഈ മാസം 30നകം പൂർത്തിയാക്കണമെന്ന് സി.ബി.എസ്.ഇ നിർദ്ദേശിച്ചിരുന്നു. നിശ്ചിതസമയത്തിനകം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രായോഗികവിഷമങ്ങൾ നിരവധിയുണ്ട്.

അപാർ ഐ ഡി എന്നത് (Automated Permanent Academic Account Registry ) ഓരോ വിദ്യാർത്ഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന, അവരുടെ വിദ്യാഭ്യാസ യാത്ര മുഴുവനും ഏകീകൃതമായി രേഖപ്പെടുത്തുന്ന ഒരു സിംഗിൾ ഡിജിറ്റൽ ഐഡി ആണ്. ഇതിലൂടെ അക്കാദമിക് റെക്കോർഡുകൾ സുരക്ഷിതമായി സൂക്ഷിക്കാനും സ്കൂൾ/സംസ്ഥാന മാറ്റങ്ങൾ എളുപ്പമാക്കാനും കഴിയും. എന്നാൽ, ഡാറ്റ ശേഖരണത്തിലൂടെ വിവരങ്ങൾ കൃത്യതയോടെ ഓൺലൈനിൽ സമർപ്പിക്കൽ , ടെക്നോളജി സൗകര്യം, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കുള്ള ബോധവൽക്കരണം എന്നിവ നടപ്പിലാക്കുന്നതിൽ കാലതാമസം നേരിടുന്നു എന്നതാണ് സ്കൂളുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.

ഇക്കാര്യങ്ങൾ സി.ബി.എസ്.ഇ ചെയർമാൻ, സെക്രട്ടറി, എക്സാമിനേഷൻ കൺട്രോളർ തുടങ്ങിയവരുമായി ഡോ. ഇന്ദിര രാജന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ വിവരിച്ചു. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അറിയിച്ചതായി ഡോ. ഇന്ദിര രാജൻ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൻ സി ഇ ആർ ടി പാഠ്യ പദ്ധതിക്കനുസൃതമായി അധ്യാപക പരിശീലനം, സി.ബി.എസ്.ഇ സ്കൂളുകളിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനുള്ള തീരുമാനം, ഓപ്പൺ ബുക്ക് പരീക്ഷ എഴുതുവാനുള്ള അനുമതി തുടങ്ങിയ പരിഷ്കാരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണം. കൂടാതെ സി.ബി.എസ്.ഇ അംഗീകാരം പുതുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.

ഈ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഒക്ടോബറിൽ സംസ്ഥാനതല കൺവെൻഷൻ സംഘടിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. സി.ബി.എസ്.ഇ യുടെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഡോ. ഇന്ദിര രാജൻ അറിയിച്ചു.

സി സി എസ് കെ ജനറൽ സെക്രട്ടറി ശ്രീമതി സുചിത്ര ഷൈജിന്ത്, ഉത്തര മേഖല പ്രസിഡൻറ് , ഫാ. ജോണി കാഞ്ഞിരത്തിങ്കൽ സി എം ഐ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം നീലകണ്ഠ അയ്യർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.